Friday, August 30, 2019

Monday, December 6, 2010

പഞ്ഞിയുറക്കം


ഉറങ്ങാനാണ്‌
എനിക്ക്‌ കൊതിയാവുന്നത്‌.
എന്റെ മാത്രം മണമുള്ള കിടക്കയില്‍
പൂണ്ടുറങ്ങാനാണ്‌ പൂതി.

ആള്‍പ്പെരുമാറ്റമില്ലാത്ത

ഇരുണ്ട മുറിയില്‍
ഓര്‍മകളുടെ ആരവങ്ങളൊന്നും ഇരമ്പാത്ത

പുതപ്പിനടിയില്‍
ഒരു സ്വപ്‌നവുമില്ലാതെ
ഒരു പ്രതീക്ഷയുമില്ലാതെ
ഒരുസങ്കടവുമില്ലാതെ
ഒരു വേദനയുമില്ലാതെ
ആഹ്ലാദിക്കാനൊന്നുമില്ലാതെ
അങ്ങനെ
അങ്ങനെഉറങ്ങണം.

തെളിഞ്ഞ മാനം പോലെ
വിശുദ്ധമായ ഹൃദയത്തിലേക്ക്‌
ഇലയനക്കംപോലുമില്ലാതെ
നിശബ്ദതയുടെ തണുപ്പു മാത്രമുള്ള
ആ നേരം
ആകാശങ്ങളില്‍ നിന്ന്‌
പഞ്ഞിത്തുണ്ടുകള്‍ പൊഴിഞ്ഞ്‌
എന്നെ പുതഞ്ഞുകൊണ്ടിരിക്കും.

പഞ്ഞിയുറക്കത്തില്‍
കനമില്ലാതെ പറന്ന്‌
ഒച്ചകളുടെ ലോകത്തെ
ഒച്ചപ്പെടുത്താതെഅലിഞ്ഞ്‌,
ആരോടുംഒന്നിനോടും
ഒരുവികാരവുമില്ലാതെ
എന്നോടു മാത്രമുള്ള ഇഷ്ടത്താല്‍
അദൃശ്യകണമായി അലിഞ്ഞലിഞ്ഞ്‌
എനിക്കുപോലും അനുഭവിക്കാതാവണം
എന്നെ.

Saturday, June 12, 2010

മഴച്ചൂട്‌


തണുത്തിട്ടു വയ്യാതെ
മഴ എന്നെ പുണരുന്നു.
കുളിരു മാറ്റാന്‍
കാറ്റും എന്നെ
തേടി വരുന്നു.
ചെടികളും മരങ്ങളും
എനിക്കായി കുടയുന്നു.
വഴികളും പുഴകളും
എന്നിലേക്കൊഴുകുന്നു.
വരിയിലൊരു തുള്ളി
പറ്റിപ്പിടിക്കുന്നു .
ഇതിനുമാത്രം
ചൂടും പുകയും
എന്റെ ഉയിരില്
‍ആളുന്നതെങ്ങനെ?

Sunday, December 27, 2009

തൊയ്‌താരം


ചിലപ്പോഴൊക്കെ
നിന്നെപ്പോലെ കണ്ണു നിറച്ച്‌
എന്റ സ്വപ്‌നങ്ങളുടെ ഇറയത്തും
മഴച്ചാറലുകള്‍ കരയാറുണ്ട്‌.
കരഞ്ഞു പൊളിക്കാറുണ്ട്‌.

ഒന്ന്‌ ഒന്നേ മുക്കാലിഞ്ച്‌ കനത്തില്
വേദനകള്‍ചില്ലുടയ്‌ക്കുന്ന ചങ്കില്
‍ചോരപ്പാടുകള്
അങ്ങനെത്തന്നെ തിണര്‍ക്കാറുണ്ട്‌.
പേമഴ ചൊരിയുന്ന പാതിരയ്‌ക്ക്‌
ഒരു പറ നെല്ല്‌
അണ്ണാക്കില്‍ കുടുങ്ങിയവനെപ്പോലെ
ഞാനങ്ങനെ പിടയാറുണ്ട്‌.

അടുത്ത മഴക്കാലത്തെങ്കിലും
കണ്ണ്‌ ചോരാത്ത,
അടച്ചുറപ്പുള്ള വീടുണ്ടാകുമെന്ന്‌
ചിലപ്പോഴെങ്കിലുംഅവള്‍ പറയാറുണ്ട്‌.

പനി പിടിച്ച മൊട്ടംപടിയില്‍
ചുക്കുകാപ്പിയുടെ കറ
ഉറുമ്പിനെ കാത്ത്‌ ഉണങ്ങുമ്പോള്‍
നീ,
ശ്വാസകോശം പോലെയായി
കിതപ്പാറ്റുന്നതു കാണാറുണ്ട്‌.

ഇനിയിങ്ങനെ....
ചെരിഞ്ഞു കത്തുന്ന വിളക്കു പോലെ
നിന്നെ ചാരി,
ഓട്‌ പൊട്ടിയ പൊട്ടലു കണ്ട്‌
ഉറങ്ങാന്‍ നോക്കാം.

Sunday, October 18, 2009

കവി















പ്രിയപ്പെട്ട പത്രാധിപരേ,
വാക്കിന്റെ തീക്കനല്‍
പൊളളിച്ച
ഉള്ള്‌.
വെന്ത കരളിന്റെ
ആവി.
കിനാക്കണ്ട കാലത്തിന്റെ
വേവ്‌.
ചവിട്ടിത്തേച്ച അക്ഷരങ്ങളുടെ
ചാവ്‌.

ഒക്കേറ്റിനും കൂടി
വെറും ആയിരം രൂപ തന്നാല്‍
ഈ കവിത
പ്രസിദ്ധീകരിക്കാന്‍ തരാം.

Sunday, January 25, 2009

നടുമുളള്‌


അങ്ങനെ നഗര ജീവിതം മതിയാക്കി
ഞാന്‍ നാട്ടിലേക്ക്‌ പോകും
എന്നിട്ട്‌ ഇടവഴിയിലൂടെ
പുഴയിലേക്ക്‌ നടക്കും.
അവിടുന്ന്‌ പോത്തോംകല്ലില്‍ വഴുക്കി വീണ്‌

നടുമുള്ളൊടിഞ്ഞ്‌ കിടക്കും.

പഴങ്കഞ്ഞി പാരുന്ന തളളക്കൈലിലിത്തിരി
അച്ചാറൊഴിച്ച്‌
അവള്‍ അരികില്‍ വരും.
ഞാന്‍ ഒന്നും മിണ്ടാതെ കുടിക്കും.
(ചിലപ്പോള്‍ മുഖത്തേക്കൊന്നു നോക്കുക പോലുമില്ല.)

ശാഫി, ശമീം, നജീബ്‌, മുസ്‌തഫ
അവരെന്നെ കാണാന്‍ വരും.
മലയാള സാഹിത്യം രക്ഷപ്പെട്ടുവെന്ന്‌ പറഞ്ഞേക്കും.
(ഒരു മുന്തിരിങ്ങ പോലും കൊണ്ടുവരില്ല.)

ഉമ്മ അവര്‍ക്ക്‌
മധുരവും പൊടിയും കമ്മിയുളള
കട്ടന്‍ ചായ കൊടുക്കും.
വിരുന്നുകരെക്കൊണ്ട്‌ പൊറുതിമുട്ടും.
(കുറച്ചു കാലം മാത്രം)

ചിലപ്പോള്‍ മഴ വന്നേക്കും.
പറമ്പിലെ കോച്ചാട പെറുക്കാന്‍
ഉമ്മ ഓടിപ്പായുന്നുണ്ടാകും.
ആശാരികളുടെ പറമ്പില്‍ നിന്ന്‌
കുത്തിയൊലിച്ച്‌ വരിവെളളം വരും
തോട്ടില്‍ നിന്ന്‌ തവളകള്‍
എന്റെ കരളു പോലെ കരഞ്ഞേക്കും.

മുവാണ്ടന്‍ മൂച്ചിയിലെ പൂക്കള്‍ പെയ്യുമ്പോള്‍
എന്റെ പെണ്ണ്‌
ആകാശത്തേക്ക്‌ നോക്കിയിരിക്കും.
കമുകിന്‍ പാളയില്‍ മഴയലിവുകള്‍ ഒളിച്ചിരിക്കുന്ന
നാലുമണിക്ക്‌
പിന്നെയും മഴ വരും.

അങ്ങനെ, ജനലിലൂടെ ചീറ്റാലക്കു വേണ്ടി
ഞാന്‍ കൈകള്‍ നീട്ടും.
കാറ്റു വരില്ല, ഞാന്‍ കരയില്ല.

Friday, October 24, 2008

മുള്ളമ്പന്നി

യാരിത്‌?
ഞാനിത്‌.
എന്നാ പറ്റി?
കാലുളുക്കി.
എങ്ങാട്ടു പോയതാ?
ചെന്തുണ്ടി മല.
എന്നാത്തിനാ?
ചുമ്മാ സാഹസം.
എന്തോന്ന്‌?
സാഹസം സാഹസം.
എന്നാത്തിനാ?
മുള്ളമ്പന്നി.
ഒത്തോ?
ഓടിക്കളഞ്ഞു.
വെടിവെച്ചോ?
കൊണ്ടില്ല.
.......................?
.......................

ആരെക്കൊന്നു?
അപ്പനെ.
കഷായം വെച്ചോ?
വെച്ചു.
അപ്പന്‌ രുസിയുണ്ടോ?
ഉവ്വ്‌.
എത്ര ഏക്രയാ?
കണ്ടമാനം.
അപ്പനെ കൊന്നത്‌ കൂവട്ടെ?
വേണ്ടായേ.
എനിക്കെന്നാ തരും?
പപ്പാതി.
ഹഹഹ..
ഹൂയ്‌.............