Friday, August 22, 2008

നാലു മണിച്ചായ

കട്ടനാണ്‌.
ഏലക്കായും
ഇത്തിരി പഞ്ചാരയും.

കൊണ്ടു വന്നവള്‍
ഞങ്ങള്‍ കുടിക്കുന്നതും നോക്കി
പിന്നാക്കം നിന്നു.

എന്താ പേര്‌?
പേരക്ക.
നാടേതാ?
നാരങ്ങ.

പെണ്ണുകാണലും കഴിഞ്ഞ്‌
മാനേജരുടെ മുറിയില്‍ പോയി
എന്റെ ഉപ്പയും
അളിയന്മാരും
പണവും പണ്ടവും പറഞ്ഞ്‌ തെറ്റി.
അത്രയും മുതലിന്‌
സ്‌പോണ്‍സര്‍മാരെ കിട്ടില്ലെന്ന്‌
മാനേജര്‍.

നടന്നു മറയുമ്പോഴും
അനാഥ-അഗതി മന്ദിരത്തിന്റെ
ജനാലക്കല്‍
അവളുടെ കണ്ണുകള്‍...

നാലു മണിച്ചായ
കുടലു കയറി..
ഇത്തിരി ചങ്കിടിപ്പോടെ
താഴേക്കു തന്നെ ഇറക്കി.