Sunday, January 25, 2009

നടുമുളള്‌


അങ്ങനെ നഗര ജീവിതം മതിയാക്കി
ഞാന്‍ നാട്ടിലേക്ക്‌ പോകും
എന്നിട്ട്‌ ഇടവഴിയിലൂടെ
പുഴയിലേക്ക്‌ നടക്കും.
അവിടുന്ന്‌ പോത്തോംകല്ലില്‍ വഴുക്കി വീണ്‌

നടുമുള്ളൊടിഞ്ഞ്‌ കിടക്കും.

പഴങ്കഞ്ഞി പാരുന്ന തളളക്കൈലിലിത്തിരി
അച്ചാറൊഴിച്ച്‌
അവള്‍ അരികില്‍ വരും.
ഞാന്‍ ഒന്നും മിണ്ടാതെ കുടിക്കും.
(ചിലപ്പോള്‍ മുഖത്തേക്കൊന്നു നോക്കുക പോലുമില്ല.)

ശാഫി, ശമീം, നജീബ്‌, മുസ്‌തഫ
അവരെന്നെ കാണാന്‍ വരും.
മലയാള സാഹിത്യം രക്ഷപ്പെട്ടുവെന്ന്‌ പറഞ്ഞേക്കും.
(ഒരു മുന്തിരിങ്ങ പോലും കൊണ്ടുവരില്ല.)

ഉമ്മ അവര്‍ക്ക്‌
മധുരവും പൊടിയും കമ്മിയുളള
കട്ടന്‍ ചായ കൊടുക്കും.
വിരുന്നുകരെക്കൊണ്ട്‌ പൊറുതിമുട്ടും.
(കുറച്ചു കാലം മാത്രം)

ചിലപ്പോള്‍ മഴ വന്നേക്കും.
പറമ്പിലെ കോച്ചാട പെറുക്കാന്‍
ഉമ്മ ഓടിപ്പായുന്നുണ്ടാകും.
ആശാരികളുടെ പറമ്പില്‍ നിന്ന്‌
കുത്തിയൊലിച്ച്‌ വരിവെളളം വരും
തോട്ടില്‍ നിന്ന്‌ തവളകള്‍
എന്റെ കരളു പോലെ കരഞ്ഞേക്കും.

മുവാണ്ടന്‍ മൂച്ചിയിലെ പൂക്കള്‍ പെയ്യുമ്പോള്‍
എന്റെ പെണ്ണ്‌
ആകാശത്തേക്ക്‌ നോക്കിയിരിക്കും.
കമുകിന്‍ പാളയില്‍ മഴയലിവുകള്‍ ഒളിച്ചിരിക്കുന്ന
നാലുമണിക്ക്‌
പിന്നെയും മഴ വരും.

അങ്ങനെ, ജനലിലൂടെ ചീറ്റാലക്കു വേണ്ടി
ഞാന്‍ കൈകള്‍ നീട്ടും.
കാറ്റു വരില്ല, ഞാന്‍ കരയില്ല.