Friday, October 24, 2008

മുള്ളമ്പന്നി

യാരിത്‌?
ഞാനിത്‌.
എന്നാ പറ്റി?
കാലുളുക്കി.
എങ്ങാട്ടു പോയതാ?
ചെന്തുണ്ടി മല.
എന്നാത്തിനാ?
ചുമ്മാ സാഹസം.
എന്തോന്ന്‌?
സാഹസം സാഹസം.
എന്നാത്തിനാ?
മുള്ളമ്പന്നി.
ഒത്തോ?
ഓടിക്കളഞ്ഞു.
വെടിവെച്ചോ?
കൊണ്ടില്ല.
.......................?
.......................

ആരെക്കൊന്നു?
അപ്പനെ.
കഷായം വെച്ചോ?
വെച്ചു.
അപ്പന്‌ രുസിയുണ്ടോ?
ഉവ്വ്‌.
എത്ര ഏക്രയാ?
കണ്ടമാനം.
അപ്പനെ കൊന്നത്‌ കൂവട്ടെ?
വേണ്ടായേ.
എനിക്കെന്നാ തരും?
പപ്പാതി.
ഹഹഹ..
ഹൂയ്‌.............

Thursday, October 9, 2008

എന്റെ തലക്ക്‌ പ്‌രാന്താകുന്നു

അല്ലെങ്കില്‍ പിന്നെ എന്തിനാണ്‌
കൊടും പാതിരക്ക്‌
മാവൂര്‍ റോഡിലൂടെ
നിലാവു കൊണ്ട്‌ നടക്കുമ്പോള്‍
വെറുതെ ചിരിക്കുന്നത്‌; കരയുന്നത്‌...

എന്തിനാണാവോ
ഓഫ്‌ ഡേ വൈകുന്നേരങ്ങളില്‍
ബീച്ചില്‍ പോകുമ്പോള്‍
നായകള്‍ വന്ന്‌
എന്റെ മുഖത്തു നോക്കി മാത്രം
കുരയ്‌ക്കുന്നത്‌.

വൈ.എം.സി.എ റോഡില്‍ നിന്ന്‌
ബാങ്ക്‌ റോഡിലേക്കുള്ള
കുറുക്കു വഴിയിലെ
പൂച്ചക്കൂട്ടങ്ങള്‍
എന്നെ നോക്കി മാത്രം
ഏങ്ങിക്കരയുന്നത്‌...

എന്തിനാണ്‌
കിഡ്‌സണ്‍ കോര്‍ണറില്‍ വെച്ച്‌
എസ്‌.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമ
എന്റെ ദേശത്തിന്റെ കഥ ചോദിച്ചത്‌...

മാനാഞ്ചിറ മൈതാനത്ത്‌്‌
ചുമ്മാ കാറ്റു കൊണ്ടിരിക്കുമ്പോള്‍
എന്നെ തേടി
ഏറ്റുമുട്ടാതെ കൊല്ലാന്‍
പോലീസുകാര്‍ വരുമെന്ന്‌
ഞാനിങ്ങനെ ഭയപ്പെടുന്നത്‌...

പട്ടാളപ്പള്ളിയിലേക്ക്‌
കയറാനൊരുങ്ങുമ്പോള്‍
തലയോട്ടിയില്‍വെടിയുണ്ട തപ്പുന്നത്‌....

ഇവിടെ എന്നെ
ആര്‍ക്കും വേണ്ടായിരിക്കും

അല്ലെങ്കില്‍പിന്നെ എന്തിനാണ്‌
വെറുതെ നടക്കുന്ന എന്നെ
ഭീകരനെന്ന്‌ വിളിക്കുന്നത്‌...

Wednesday, August 27, 2008

ന്റെ ഖല്‍ബ്‌ കത്ത്‌ണ്‌

തീീീീ പാറി
പാറിപ്പാാാാറി
അഹഹോ അഹഹോ
ചീറിപ്പാറി....

ആളുകൂടി
വെള്ളം പാര്‍ന്നു
ചീന്നങ്ങനെ
വണ്ടികള്‍ വന്നു

തീവ്രം വാദം
വര്‍ഗ്ഗം ബോധം
ചര്‍ച്ചക്കോപ്പുകള്‍
പലവിധമായി

ചാരിച്ചാരി
ചാനലുകാരും
ചെഞ്ചിരിയോടെ
എമ്മെല്ലെയും

ലെഫ്‌റ്റ്‌ റൈറ്റ്‌
പട്ടാളം
ചില്ലും ചില്ലും
ബബ്ബഹളം...

പിന്നെപ്പിന്നെ
ഈ വഴിയൊന്നും
അങ്ങനെയാരും
വന്നില്ല.

ന്റെ ഖല്‍ബില്‌
ഇടക്കിടെയൊക്കെ
കത്തും തിജ്ജ്‌
തീക്കനല്‌...

ഉമ്മ; ഇക്ക
അങ്ങനെയുള്ള
ഇഷ്ടപ്പാര്‍ച്ചകള്‍
ഇല്ലാതായി..

അങ്ങനെയങ്ങനെ
കത്തിക്കത്തി
ഞാനിപ്പോളൊരു
തീക്കൂമ്പാരം..

ഇത്തിരിയൊത്തിരി
തീയില്ലാതെ
ആരാണിപ്പോള്‍
ഭൂലോകത്ത്‌...?

Tuesday, August 26, 2008

എമ്മാന്തരം

ടി.വിയില്‍ ചോദ്യോത്തരം.
ഭര്‍ത്താവിന്‌ തീരെ ഉറക്കമില്ല
എന്തു ചെയ്യണം മുസ്‌്‌ല്യാരേ?..

ഇവിടെ ക്ലിക്കിയിട്ട്‌ ബാക്കി വായിക്കൂ
http://www.shareefsagar.blogspot.com/

Friday, August 22, 2008

നാലു മണിച്ചായ

കട്ടനാണ്‌.
ഏലക്കായും
ഇത്തിരി പഞ്ചാരയും.

കൊണ്ടു വന്നവള്‍
ഞങ്ങള്‍ കുടിക്കുന്നതും നോക്കി
പിന്നാക്കം നിന്നു.

എന്താ പേര്‌?
പേരക്ക.
നാടേതാ?
നാരങ്ങ.

പെണ്ണുകാണലും കഴിഞ്ഞ്‌
മാനേജരുടെ മുറിയില്‍ പോയി
എന്റെ ഉപ്പയും
അളിയന്മാരും
പണവും പണ്ടവും പറഞ്ഞ്‌ തെറ്റി.
അത്രയും മുതലിന്‌
സ്‌പോണ്‍സര്‍മാരെ കിട്ടില്ലെന്ന്‌
മാനേജര്‍.

നടന്നു മറയുമ്പോഴും
അനാഥ-അഗതി മന്ദിരത്തിന്റെ
ജനാലക്കല്‍
അവളുടെ കണ്ണുകള്‍...

നാലു മണിച്ചായ
കുടലു കയറി..
ഇത്തിരി ചങ്കിടിപ്പോടെ
താഴേക്കു തന്നെ ഇറക്കി.

Sunday, August 10, 2008

ഭാര്യയെ കൊല്ലേണ്ട വിധം

50,000 ഉറുപ്പികയുടെ കാര്‍ഷിക കടം സര്‍ക്കാര്‍ എഴുതിത്തള്ളിയിട്ടും മേല്‍ക്കുമേല്‍ ലക്ഷങ്ങളുടെ ബാധ്യതകള്‍ തൂങ്ങിക്കിടന്നിട്ടും എന്റെ ഭാര്യയുടെ ആക്ര മാറിയില്ല. പുതിയ മോഹങ്ങളിലേക്കും അങ്ങനെ കടങ്ങളിലേക്കും അവളെന്നെ ഉന്തിയിട്ടു കൊണ്ടിരുന്നു.
കാണെക്കാണെ അതിഗുദാമിലെ ഇരുട്ടത്തേക്ക്‌ ഹലാക്കിന്റെ വെളിച്ചങ്ങളൊക്കെ മങ്ങിയും മാഞ്ഞും അലിഞ്ഞു. പാതിരാപ്പുട്ട കരഞ്ഞു. റബ്ബര്‍ തോട്ടത്തിലെ ചവറ്റിലകള്‍ ചവുട്ടി ജിന്നുകളും റൂഹാനികളും ഇറങ്ങി വന്നിട്ട്‌ എന്നെയും കുടുംബത്തെയും അഭിസംബോധന ചെയ്‌തു. കാറിയ നെലോളിയുടെ ചീളുകള്‍ അവളുടെ ചങ്കില്‍ തടഞ്ഞു. കലങ്ങിയൊലിക്കുന്ന വായയുമായി പൂഴിമണ്ണില്‍ വരിവെള്ളം ചാലിട്ട പോലെ ചോര പതപ്പിച്ച്‌ എന്റെ ഭാര്യ മരിച്ചു കിടന്നു.
അങ്ങനെയാണ്‌ ഞാന്‍ ഇരുട്ടിന്റെ കനകനപ്പുകളില്‍ നിന്ന്‌ കൈച്ചിലായത്‌. ഇപ്പോഴേതായാലും ഈ അഴികള്‍ക്കകത്ത്‌ നിറയെ വെളിച്ചം തന്നെ.

Friday, June 20, 2008

ഉത്സവക്കാലം


1
ശ്രീകുറുമ്പക്കാവിലെ പൂരം
പഴയ സാധനങ്ങള്‍ പെറുക്കി വിറ്റു-രണ്ടുറുപ്പിക
ഉമ്മ തന്നു-ഒരുറുപ്പിക
ഒരു വിസിലു വാങ്ങി ഒറ്റ ഊത്ത്‌
വിമാനം വാങ്ങണമെന്നായിരുന്നു പൂതി

അയല്‍പക്കത്ത്‌
എന്തോ മാതിരി ഉത്സവച്ചിരികള്‍...

2
മയക്കട്ടപ്പെന്‍സിലിനു കരഞ്ഞു
കിട്ടിയത്‌ കരിക്കട്ട
പിന്നെ,
ഉറുമ്പുകള്‍ ഓട്ടകുത്തിയ
ശീലക്കുട
കണ്ണീരിന്റെ തുള്ളി
സൂര്യന്റെ ചിത്രം വരച്ച
നാലുവരക്കോപ്പി
ചിതലുകള്‍ ചാലിട്ട
കേരളാ പാഠാവലി

അയല്‍പക്കത്ത്‌
പടക്കം പൊട്ടുന്നതിന്റെ ആരവങ്ങള്‍...

3
ഇടനെഞ്ചിന്റെ മിടിപ്പിന്‌
ഉടഞ്ഞടിഞ്ഞ കിനാക്കിതപ്പ്‌
ഉള്ളിടങ്ങളില്‍,
വെര്‍പ്പെട്ടു പോയവരുടെ ഓര്‍മ
ഏറ്റുമീന്‍ കയറുംപോലെ
പുളച്ചു പുളച്ച്‌...

അയല്‍പക്കത്ത്‌ ആഢംബരനികുതി
കൊടുക്കില്ലെന്നു പറഞ്ഞ്‌
വല്ലാത്ത ബഹളം...

Saturday, June 14, 2008

പെരുമഴയത്ത്‌

ഒരു നാള്‍ പെരുമഴയത്ത്‌
ഞാനും എന്റെ കിനാവുതോട്ടത്തിലിരുന്ന്‌
മരണം പോലെ മനോഹരമായ
ഒരു കവിതയെഴുതും.

Wednesday, May 28, 2008

പൊന്നളിയോ...

അളിയോ അളിയോ
പൊന്നളിയോ
ഇന്നലെ എങ്ങാണ്ടു പോയി..?

മൊട്ടമ്പടിയില്‍
കൊട്ടപ്പായയില്‍
നട്ടപ്പുലര്‍ച്ച വരെ
കട്ടകാലങ്ങളോര്‍ത്ത്‌
കാത്തിരുന്ത്‌ കാത്തിരുന്ത്‌
കാലങ്ങള്‍ പൂകിയതറിഞ്ഞില്ല

കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍
സമ്മേളനമായിരുന്നല്ലേ...
ആത്മീയ മഹാമഹങ്ങളുടെ
കര്‍പ്പൂര മണങ്ങളില്‍
ചോര മോന്തി
ശുചിത്വ സര്‍ട്ടിഫിക്കറ്റെഴുതിയ
നഗരത്തിലെ
വൃത്തിയുള്ള ഓടയില്‍
വിഷണ്ണനായി
നീ ഇരിക്കുന്നതോര്‍ക്കുമ്പോള്‍
സഹിക്കാനാവുന്നില്ല പൊന്നേ...

അളിയോ അളിയോ
പൊന്നളിയോ

'ഇന്നോവ' കാറില്‍ വന്ന്‌
ആസ്‌പത്രിക്കാട്ടില്‍
............... 'എന്നോവര്‍' തള്ളിയ
ഒരു ചാക്ക്‌ കോഴിച്ചാപ്‌സ്‌
കണ്ടു വെച്ചിട്ടുണ്ട്‌ ഞാന്‍

ഇന്നെങ്കിലും വന്നാല്‍
കൂട്ടിക്കൊണ്ടോയി
കാണിച്ചു തരാം.
കൂട്ടുകാരെയും
കുഞ്ഞുകുട്ടി പരാധീനങ്ങളേയും
കൂട്ടാന്‍ മറക്കരുത്‌

വലത്തേ കൈയിന്റെ
ഉള്ളനടിയില്‍ പെട്ട്‌
ചോരപ്പൂ വിരിയിക്കേണ്ട
ഗതികെട്ട ജന്മമാകരുത്‌ നിന്റേത്‌

ആയതിനാല്‍,
അളിയോ പൊന്നളിയോ

ഒരു കുത്ത്‌
ഈയുള്ളവന്റെ
ഇടനെഞ്ചില്‍ തന്നിട്ട്‌
'ഗൂം' എന്ന്‌
ബോളിവുഡ്‌ സ്‌റ്റൈലില്‍ പാടി
ജീവിക്കാന്‍ പഠിക്ക്‌

കോര്‍പ്പറേഷന്‍ നിനക്കു തരുന്ന
ഈ മഹാപാവങ്ങളുടെ
റേഷന്‍ ചോര മതിയാക്കി
അടുത്തു കാണുന്ന
മോഹ മതം പറഞ്ഞ്‌
മതത്തില്‍ മതമുണ്ടാക്കി
മതിപ്പുണ്ടാക്കി
മദോന്മത്തരായ
മഹാ (വാ)നരന്മാരുടെ
തിളച്ച ചോരയില്‍
മുങ്ങി നീരാട്‌..

ജീവിക്കാന്‍ പഠിക്കെന്റെ പൊന്നേ...

അങ്ങനെയങ്ങനെ
മൊത്തമായും ചില്ലറയായും
ആത്മീയ ശാന്തിയടയെന്റെ
പൊന്നളിയോ...

Tuesday, May 27, 2008

പാതിരാ നഗരത്തില്‍

നട്ടപ്പാതിരക്കാണ്‌
നിര്‍ത്താതെ
മഴ പെയ്‌തു തുടങ്ങിയത്‌.

നഗരത്തിന്റെ കണ്ണുകളില്‍
മൂടിക്കെട്ടിയ
തണുപ്പ്‌ മാത്രമായിരുന്നു.

കാറ്റിന്റെ കലിപ്പുകള്‍
മുടിയഴിച്ചാടുമ്പോള്‍
ഓവുചാലിലൂടെ
ഒരു കെട്ട്‌
വാട്ടച്ചെണ്ടുമല്ലി
ഒലിച്ചു പോയി

നഗരത്തിന്റെ ചിറകുകള്‍
ആടിയടിച്ചപ്പോള്‍
ഒരു പുള്ളിക്കുട
പറന്നു പറന്ന്‌
സ്‌കൂള്‍ മുറ്റത്തേക്കു പോയി

കറണ്ടില്ലാതെ കറുത്ത
സ്‌ട്രീറ്റ്‌ ലൈറ്റുകളുടെ
ചുവട്ടില്‍
അപ്പോഴും
പേടിച്ചരണ്ട
ഒരാണ്‍ കുട്ടി...

ചോരയൊലിച്ച
ഒരു വാള്‍ത്തലപ്പ്‌
ഇരുണ്ട ഗല്ലിയിലെ
ഇറയത്ത്‌
നെടുങ്ങനെ നിന്നു നനഞ്ഞു

ബീച്ച്‌ റോഡിലൂടെ
പേ പിടിച്ച
നായ്‌ക്കൂട്ടങ്ങള്‍
മഴ നനഞ്ഞ്‌
കിതച്ചോടുന്നുണ്ടായിരുന്നു

കാമവും കച്ചവടവും
കൂടിച്ചേര്‍ന്ന്‌
കറുത്തു പോയ കണ്ണുകളുമായി
നെറ്റിയില്‍
വെട്ടു കൊണ്ട പാടുള്ള
ഒരു ഞൊണ്ടിക്കാലന്‍

ഇരുട്ടും മഴയും
ഇണചേര്‍ന്നു മതിയാകാതെ
പുലരും വരെ
പുണര്‍ന്നു കിടപ്പായിരുന്നു

നേരം വെളുപ്പു കീറിയപ്പോള്‍
എല്ലാ കറയും
വരിയൊലിച്ചു പോയ
ഈ അലവലാതി നഗരത്തിനും
എന്തൊരു വെളിച്ചം..!

Sunday, May 25, 2008

മഞ്ഞപ്പൂമ്പാറ്റ

എന്റെ മുറ്റത്ത്‌ മാത്രമാണ്‌
മഞ്ഞപ്പൂമ്പാറ്റകള്

‍അവര്‍ ചിലപ്പോള്‍ മാത്രം
അയലോക്കത്തെ കരിമുട്ടി പോലത്തെ
ഖാദറിന്റെ വീട്ടില്‍
വിരുന്നു പോകും

അവനെ കണ്ടാല്‍പ്പിന്നെ
പേടിയോടെ
എന്റെ മുറ്റത്തേക്കു തന്നെ
മണ്ടി വരും...

പാവം പാവം
മഞ്ഞപ്പൂമ്പാറ്റകള്‍

എന്റെ മുറ്റത്തെ
ചെന്തെങ്ങിലും
പനിനീര്‍ച്ചെടിയിലും
പത്തുമണിപ്പൂവിലും
അവരങ്ങനെ
പാറിപ്പൂക്കും

ഇന്നലെയാണ്‌ ഒടുവില്‍
എന്റെ മഞ്ഞപ്പൂമ്പാറ്റകള്
‍ഖാദറിന്റെ മുറ്റത്തേക്ക്‌
വിരുന്നു ചെന്നത്‌
അവന്റെ കെട്ടിയോള്‍
കരയാതിരുന്ന ദിവസമായിരുന്നു അത്‌

വെയില്‍ ചാറിക്കൊണ്ടിരിക്കുന്ന
നാലുമണി നേരത്ത്‌
എറുമ്പുകള്‍ വഴിമാറിയഒറ്റയടിപ്പാതയിലൂടെ
മയ്യത്ത്‌ കട്ടിലുമായി
എറുമ്പു വരി പോലെ...

ഖാദറിന്റെ മയ്യത്തിനു
മീതെ ഇപ്പോള്‍ കാണാം
ഒരു മഞ്ഞപ്പൂമ്പാറ്റ...

ഉണ്ണീരിക്കൊച്ച

ഇടിമുഴക്കം പോലെ ഒന്ന്‌
ഇലയനക്കം പോലെ മറ്റൊന്ന്‌
കരിമരുന്നു പോലെ ഒന്ന്‌
കാറ്റുപാട്ടു പോലെ മറ്റൊന്ന്‌

ഇങ്ങനെ രണ്ടാളും
മരവേരുകള്‍ ഭൂപടം വരച്ച
ഇടവഴി
ഇടതടവില്ലാത്ത വഴി
എല്ലാം പിന്നിട്ട്‌
ചെളിവെള്ളം കെട്ടിനില്‍ക്കുന്ന
ഉണ്ണീരിക്കൊച്ചയുടെ തറവാട്ടുമുറ്റത്തെത്തി..

ഉണ്ണീരിക്കൊച്ച
കന്നിനെ കറക്കാന്‍
പറമ്പിലായിരുന്നു.
പിണ്ണാക്കും പിലാവിലയും തിന്ന്‌
കൊഴുത്തു തടിച്ചപയ്യുകള്‍ക്ക്‌
ഉണ്ണീരിക്കൊച്ചയോട്‌ പ്രേമമായിരുന്നു.

രണ്ടാളും പൊളിഞ്ഞ പുള്ളത്തിണ്ടില്‍
ഉണ്ണീരിക്കൊച്ചയെ കാത്തിരുന്നു.

അപ്പോള്‍ സന്ധ്യയായി
ഉമ്മറത്ത്‌ വിളക്കുവെക്കാന്‍
പെണ്‍തരിയില്ലാത്ത വീടിനെയോര്‍ത്ത്‌
രണ്ടാള്‍ക്കും വിഷമമായി.

ഉണ്ണീരിക്കൊച്ച കറന്നു തീര്‍ന്നില്ല.

നേരം വെളുത്തപ്പോ
ള്‍ഉണ്ണീരിക്കൊച്ച വെള്ളയുടുപ്പിട്ട്‌
കുറിയണിഞ്ഞ്‌കുട്ടപ്പിയായി വന്ന്‌
രണ്ടാളുടെയും ചെവിയില്‍ പറഞ്ഞു

രണ്ടു കന്നിനെ കറന്നാലൊന്നും
ഇന്നത്തെക്കാലത്ത്‌ ജീവിക്കാനാവില്ല

ഹര ഹരോ എന്ന്‌ നിലവിളിച്ച്‌
ഉണ്ണീരിക്കൊച്ച പൂജ തുടങ്ങി
അഗ്നി പൂജ
നഗ്ന പൂജ
ലഘ്‌ന പൂജ
വിഘ്‌ന പൂജ

ഇടിമുഴക്കവും ഇലയനക്കവും
കരിമരുന്നു കാറ്റുപാട്ടും
അമ്മായിയുടെ മുന്നില്
‍നമ്രം
ചമ്രം....

Saturday, May 24, 2008

കൊത്തമ്മലി

മല്ലിയും കൊത്തമ്മല്ലിയും
ഒന്നു തന്നെയാണെന്ന്‌
അവള്‍ക്കറിയില്ലായിരുന്നു.
കരുംചിരി അടര്‍ന്നു വീണ ചുണ്ടില്
ഏങ്ങിക്കുരുത്ത കുരു
പൊട്ടാറായി നിന്നിരുന്നു.

കര്‍കത്തും പപ്പായയും
ഒന്നു തന്നെയാണെന്ന്‌
അവള്‍ക്കറിയില്ലായിരുന്നു.
അരിവാള്‍ ചിഹ്നം പോലെ
നഖപ്പാടുകള്‍ വരണ്ടിയെടുന്ന കഴുത്തില്‍
പഴുപ്പ്‌ കനം തൂങ്ങിയിരുന്നു.

അടക്കാപഴവും പേരക്കയും
ഒന്നു തന്നെയാണെന്ന്‌
അവള്‍ക്കറിയില്ലായിരുന്നു.
ചേറിയെടുക്കാത്ത നെല്ലിലെ
കല്ലും പതിരും പോലെ
ചേറാനായി മാളുത്ത വരുന്നതും
കാത്തു കിടന്നിരുന്നു.

നേരും നെറിയും
ഒന്നു തന്നെയാണെന്ന്‌
അവള്‍ക്കറിയില്ലായിരുന്നു.
ചെരുങ്ങനെ കാറ്റും മഴയും
ചെപ്പു തുറന്ന്‌ വന്നപ്പോഴും
അവള്‍ക്ക്‌ ബോധമുണ്ടായിരുന്നു.

എല്ലാം തിരിഞ്ഞപ്പോഴേക്ക്‌
ആ കറുകറുത്ത പെണ്ണ്‌
ആകാശങ്ങളിലേക്ക്‌,
വെളുവെളാന്നുള്ള ആകാശങ്ങളിലേക്ക്‌
ചിരിപ്പെരുമഴയുമായി
മലര്‍ന്നടിച്ചു ചെന്നു.

അപ്പോള്‍ മാത്രമാണ്‌
കൊത്തമ്മല്ലിയും മുളകും
അമ്മിയില്‍ അരഞ്ഞു രസിക്കുമ്പോള്‍
ഇറച്ചിയെ നമുക്കിന്നു
കാണിച്ചു കൊടുക്കാമെന്നു പറഞ്ഞത്‌.

Friday, May 23, 2008

ചരിത്രത്തില്‍ ഇല്ലാത്തത്‌

കീറിയ തൊലിപ്പുറത്ത്‌ പുതപ്പ്‌ വിരിക്കുമ്പോള്‍
ഞാന്‍ നെടുവീര്‍പ്പിടുന്നത്‌

ജയിലറയുടെ തണുപ്പിച്ച മൂലച്ചുമരില്‍
പറ്റിക്കിടക്കുന്ന നിരപരാധങ്ങള്‍

കലാപങ്ങളുടെ രാത്രിയില്‍
ഉമ്മ പറഞ്ഞു തന്ന
നേരുള്ള കഥപ്പെരുമകള്

‍കരളു കീറുന്ന ഒച്ചയില്‍
എന്റെ പെങ്ങള്‍
നിലവിളിച്ച്‌ നിലവിളിച്ച്‌...
പിന്നെയങ്ങനെ
പുഴയിലേക്ക്‌ നടന്നൊഴുകിയത്‌

ചിതറിയ തുടയിടുക്കിന്റെ
വെരുത്തം സഹിക്കാതെ
കരുത്ത ദെണ്ണങ്ങളിലേക്ക്‌
മണ്ണെണ്ണയൊഴിച്ച്‌ അഗ്നി പകര്‍ന്നവളുടെ
ശുദ്ധി മന്തിരങ്ങള്‍

അയലോക്കത്തെ വാസുദേവന്റെ മനസ്സില്‍
രണ്ടാം ക്ലാസ്സിലെ കേരളാ പാഠാവലി കടന്നു വന്ന
ഇന്നലത്തെ
വെട്ടാനൊരുങ്ങുന്ന രാത്രി

ഇനിയൊരാള്‍ കൂടി
ഇടവഴിയില്‍
മലര്‍ന്നുറങ്ങിയ
ഉറങ്ങിക്കൊണ്ടേയിരുന്ന
അവസാനമില്ലാത്ത ഏക്കങ്ങള്
ഇറക്കങ്ങള്‍...

പിന്നെ......
നീ ഇല്ലാതെയായ
പുലര്‍ച്ചപ്പായയില്‍ പരതുന്ന
എന്റെ വലത്തേ കൈയിലെ
മുറിഞ്ഞ വിരലുകള്‍...

Friday, April 25, 2008

ഞാനും വരുന്നു.

ഞാനും വരുന്നു.
ബൂലോഗം നോക്കിക്കണ്ട് ഇരിക്കപ്പൊറുതിയില്ലാതായപ്പോള്‍ അറ്റ കൈക്ക് എടുത്ത തീരുമാനം.
പറ്റിയ സ്ഥലമല്ലെങ്കില്‍ അടിച്ചോടിക്കണമെന്ന് അപേക്ഷ.